തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മോദി ഭരണകൂടത്തെ പോലെ ധാര്‍ഷ്ട്യവും ഫാസിസവുമാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് സര്‍ക്കാരിന്റെയും മുഖമുദ്രയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സര്‍ക്കാരില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
10വര്‍ഷംകൊണ്ട് ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ണവും സിപിഎം കൊള്ളസംഘം തട്ടിയെടുത്തു. ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. കടക്കെണിയില്‍നിന്നു കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യുഡിഎഫിന് കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്.പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്രശ്നങ്ങള്‍ അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്യും.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തേ 1,000 ലിറ്ററിന് 4.41 രൂപയാണ് നല്കിയിരുന്നതെങ്കില് അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മേയ് മുതല്‍ നാല് തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. പതിനൊന്നു മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം ആറു ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശിക രണ്ടു ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം എട്ടു ലക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ധനവിന് വേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും അപമാനിച്ചതും ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിമാരാണ്. അവര്‍ അനുഭവിച്ച അവഗണനയ്ക്കും അപമാനത്തിനും അടുത്ത യുഡിഎഫ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കും.
ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്നതും കേരളത്തിലാണ്.
ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാത മാറിയിരിക്കുന്നു. ദേശീയ പാതയിലെ അഴിമതി നിര്‍മിതികള്‍ തകര്‍ന്നു വീഴുന്നത് പതിവ് സംഭവമായി. നൂറ്റമ്പതോളം സ്ഥലത്ത് ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ്.
മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ് പിഎം ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരായ എത്രയെത്ര അഴിമതി കേസുകളിലാണ് ബിജെപി-സിപിഎം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്. മൈക്കിന് മുന്നില്‍ വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടവും സ്റ്റേജിന് പിന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതയ്ക്ക് അല്പംപോലും പോറല്‍ ഏല്ക്കാതെ ആ ദൗത്യം യുഡിഎഫ് നിറവേറ്റും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പതിവ് രാഷ്ട്രീയ ജാഥ എന്നതിനും അപ്പുറം ജനങ്ങളെ കേട്ടും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരിക്കും പുതുയുഗ യാത്രയെന്നും വി.ഡി. സതീശൻ പറഞ്ഞു.